Friday, April 26, 2024
മന്ദാരം
Wednesday, September 14, 2022
ഞങ്ങൾ
പറഞ്ഞു പറഞ്ഞു പറഞ്ഞങ്ങനെ....
ഞങ്ങളിന്നു ആരോ രണ്ടുപേരായി,
നേരിട്ടൊന്നു കാണാത്ത രണ്ടുപേർ
തമ്മിലൊന്നും മിണ്ടാത്ത രണ്ടുപേർ.
ഒരിക്കലിടക്കൊരു പൂക്കാലം....
ഒരുപാടു മിണ്ടിയ രണ്ടുപേർ
എന്നും കണ്ടിരുന്ന രണ്ടുപേർ,
ഞങ്ങളേതോ രണ്ടുപേരൊന്നായി.
ഞങ്ങളന്നൊരുപാട് സ്നേഹിച്ചു....
സ്നേഹിച്ചു സ്നേഹിച്ചു ഞങ്ങൾ
സ്നേഹത്തിനൊരതിരിട്ടു വെച്ച്
നമ്മൾക്കു മുമ്പും, നമ്മളുമെന്നൊരതിര്
ഒരിക്കലും അവസാനിക്കാത്ത ഞങ്ങൾ....
നിറങ്ങൾകൊണ്ട് മഴവില്ലുപോലെ
സ്വരങ്ങൾ കൊണ്ട് ഇളം കാറ്റുപോലെ
ഞങ്ങളങ്ങനഴകായി സുഖമായി.
സ്നേഹമായിരുന്നു ഞങ്ങൾ...
അവസാനിക്കാത്തതെന്തോ പോലെ,
പിരിയാനാവാത്ത എന്തോ പോലെ
ഞങ്ങളങ്ങനെ ഞങ്ങളായി സ്നേഹിച്ചു.
ഒരുപാടു മിണ്ടി, ഒത്തിരി കണ്ടു
സ്നേഹിച്ചു, മോഹിച്ചു
ഞങ്ങളെ പകുത്തു നൽകി
ഞങ്ങളൊന്നായി ഒഴുകി, അലിഞ്ഞു....
പരസ്പരം അറിയാതോരെ പോലെ....
മറന്നെന്നു നടിച്ചും, മറന്നെന്നു വരുത്തിയും
മിണ്ടാതെ, കാണാതെ, മരിച്ചെന്നറിയവേ
ഒന്ന് പൊട്ടിക്കരയാനായി മാത്രം
ഓർമ്മകൾ ബാക്കി വെച്ച്
നോവുകൾ കൂട്ടിനുവെച്ച്
അങ്ങനെ, ഞങ്ങളങ്ങനെ
ഇന്നാരോ രണ്ടുപേരായി....
Saturday, September 3, 2022
മഴത്തുള്ളികൾ
കണ്ണെത്താ ദൂരത്തങ്ങകലത്തൊരു കൂട്ടില്‍
കരിമിഴി പൂട്ടിയുറങ്ങുമെന്‍ തോഴിയോടൊട്ടും
പരിഭവമില്ലെന്നൊന്നു നീ ചൊല്ലി വരുമൊ,
അവളുടെ ചുണ്ടില്‍ വിടരും നറുതേന്‍ നിലാവിനെ-
ന്തഴകെന്നെന്നോടൊന്നു ചൊല്ലി തരുമൊ.
Thursday, November 18, 2021
മഴത്തുള്ളികൾ
ഓർത്തെടുക്കുവാൻ
ഒരു വാക്കുപോലുമില്ല
തമ്മിൽ പറഞ്ഞതായിട്ട്,
മായാതെ തെളിയുന്നതിന്നും
പറയാതെ വെച്ചത് മാത്രം.
മിഴികളിൽ നിന്ന് വായിച്ചെടുക്കുവാൻ
മുഖത്തേക്കൊന്നു നോക്കീട്ടില്ല
നീ കാണെ ഒരിക്കൽ പോലും,
അറിയാതെ കണ്ട് നിന്നിട്ടുണ്ട്,
അരികിൽ നിന്ന് കേട്ടിട്ടുണ്ട് .
വെയിൽ മങ്ങിയ ഇടവഴികളിലൂടെ
നീ അറിയാതെ പിന്നാലെ നടന്നിട്ടുണ്ട്,
നീളൻ മുടിയും, നിറഞ്ഞ പുഞ്ചിരിയും
കതിരോല കൺപീലികളും
എത്ര കിനാക്കളായി നീയങ്ങനെ
എന്റെ എത്ര പുലരികളിൽ....
Wednesday, November 10, 2021
പ്രണയം
ദ്രവിച്ച് നിറം മങ്ങിയ ഇന്നലകളെ
ഉണർത്തി വിടുന്നു ഞാൻ
നിനക്കെന്റെ പ്രണയ സമ്മാനം.
ഒരല്പം മിഴിനീരൊഴിച്ചു രുചിച്ചു നോക്കുക നീ.
മിഴികളിൽ മഴവില്ല് വിരിയിച്ച
ഇന്നലകളിൽ ഒരിക്കൽ പോലും
ആഘോഷിച്ചിരുന്നില്ല നമ്മൾ
ഒരു പ്രണയദിനവും.
നാണം വിടരുന്ന നുണക്കുഴികളിൽ തഴുകുമ്പോഴും
തേൻ നുരയുന്ന ചുണ്ടുകളിൽ ചുംബിക്കുമ്പോഴും,
മാറോടണച്ചപ്പോഴും ഒരു പ്രണയ ദിനവുമായിരുന്നില്ല.
മറവിയിൽ നിറം മങ്ങിയതെങ്കിലും
ഇന്നലെകളോളം നിറമുള്ളതലൊന്നും.
പറഞ്ഞു തീർത്ത വാക്കുകളിലെ
നേരിനോളം വരില്ല ഒരു ഉപഹാരവും.
ജീവന്റെ സ്പന്ദനം തീർത്ത്
നെഞ്ചിൽ വിങ്ങിയുറങ്ങുന്നതിനും
ഒരു ജന്മത്തിന്റെ പുണ്യമായി
എന്നിൽ കുടിയേറിയതിനും
നിനെക്കെന്റെ നന്ദി.
Monday, January 25, 2021
മഴത്തുള്ളികൾ
മഴയോട് ഞാൻ പറയാറുണ്ട്
എന്റെ ജനലിനരികിൽ
എന്റെ നെഞ്ചോടു ചേർന്ന് പെയ്യാൻ,
തനിച്ചിരിക്കുമ്പോഴൊക്കെയും.
ചിലപ്പോഴൊക്കെ എന്നെ നനച്ചു
ഞാനിരിക്കാറുള്ള പാറകളും
പുൽമേടും നനച്ചുപോകും,
നിന്നെപ്പോലെ തോരാതെ പെയ്യും.
പാതിയടച്ച ജനലിൽ തട്ടി
കൊഴിഞ്ഞു വീഴുന്ന തുള്ളികളിൽ
ഞാൻ നിന്നെ കാണാറുണ്ട്
ചിലപ്പോഴൊക്കെ.
എത്ര മോഹിച്ചിട്ടും
നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും
എനിക്കാരാണെന്ന് അറിയാത്ത
എന്റെ മാത്രം നിന്നെ.
Saturday, December 19, 2020
മഴത്തുള്ളികൾ
വരക്കാനും വായിക്കാനും
ഇഷ്ടപ്പെടുന്ന നിന്നിലൊരു
കവിതയായി പിറക്കണം
എനിക്കിനി.
എഴുതി വെക്കാനാവാതെ,
പറഞ്ഞു തീർക്കാനാവാതെ,
വീർപ്പുമുട്ടി നിന്നുള്ളിലെരിയണം
എനിക്കിനി.
അങ്ങനെ എത്ര കവിതകൾ,
എന്നോടൊപ്പം എരിഞ്ഞുതീരാനായി
എന്നുള്ളിൽ വിങ്ങിപ്പൊട്ടുന്നു
നിനക്കായി.
Tuesday, November 24, 2020
മഴത്തുള്ളികൾ
എന്റെ വഴിയിടങ്ങളിൽ
ഇന്നും മഴ പെയ്യാറുണ്ട്,
വസന്തം പൂക്കാറുണ്ട്
പുല്ലുകൾ തളിർക്കാറുണ്ട്
ഇലകൊഴിഞ്ഞ വഴിമരങ്ങളിൽ
കുയിലുകൾ പാടുന്നുണ്ട്
ശലഭങ്ങൾ നൃത്തമാടും
ഒടുവിൽ സന്ധ്യ ചേക്കേറും
വസന്തം പൂക്കുന്നത്
ഓർമ്മകളുമായിട്ടാണ്
നിലാവിൽ ചിറകുരുമ്മി
പാറി നടന്നിരുന്ന രണ്ട്
ശലഭങ്ങളുടെ ഓർമ്മകളുമായി
മഴ പറയുന്നത് പ്രണയമാണ്
വേനലിൽ ചിറകറ്റു വീണ
രണ്ട് കിളികളുടെ പ്രണയം
ഒരു മഴ പെയ്യാൻ കൊതിച്ച
രണ്ട് കിളികളുടെ പ്രണയം
Wednesday, November 4, 2020
മഴത്തുള്ളികൾ
വര്‍ഷകാലത്തിന്‍റെ ആദ്യത്തെ മഴക്ക്,
ഒഴുകിവന്ന മേഘങ്ങള്‍ക്കു പിന്നില്‍
നിന്റെ മുറ്റത്തു പെയ്യുന്ന തുള്ളികളില്‍..,
ഇവിടെ മഴ പെയ്തു തോരുന്നു മീരാ...
Wednesday, September 9, 2020
രണ്ട് കിളികൾ
ഇനിയെനിക്ക്
നിന്നെയൊന്നു കേൾക്കണം,
ഒന്നും മിണ്ടാതെ
മറുപടി പറയാതെ
നിന്നെമാത്രം കേൾക്കണം.
പറഞ്ഞു തീരാത്ത പരിഭവവും,
ചുണ്ടിലെ വിങ്ങലും,
നിന്റെ ഹൃദയമിടുപ്പും
എനിക്ക് കേൾക്കണം.
ഒരു ചെറു വിങ്ങലിനൊടുവിൽ,
ഒരു പൊട്ടിക്കരച്ചിലിൽ,
പറയാതെ നീയെല്ലാം
പറഞ്ഞെന്നിരിക്കാം.
കാട്ടാറിന്റെ തീരത്തുള്ള
കുന്നിൻ മുകളിലിരുന്ന്
നീ ഉച്ചത്തിലൊന്ന് കൂവണം,
അതൊരു ഇടിനാദമായി
എന്നിലേക്കെത്തട്ടെ.
നിലാവിൽ നമ്മൾ ചേക്കേറാറുള്ള
ആ വലിയ മരത്തിന്റെയൊരു
ചില്ലയിലിരുന്നൊന്നു പാടണം,
നിന്റെ ഹൃദയമിടിപ്പ് ഞാനറിയട്ടെ.
അടർന്നുവീണ രണ്ടിലകളായി
നമുക്ക് ഒട്ടിച്ചേരണം,
കുറെ പറന്നു നടക്കണം,
അപ്പോഴും എനിക്കൊന്നും
മിണ്ടാനുണ്ടാവില്ല.
നീലാകാശത്തിന്റെ
നിഴൽ വീണ, അലയടിക്കുന്ന
നീല തിരമാലകളായി നീ
നിന്നെത്തേടി ഞാനലയുന്ന
തീരങ്ങളിലേക്ക് ഒഴുകിയെത്തണം.
അവിടെ ആ തീരത്തെനിക്ക്
നിന്നെ മാറോടണക്കണം,
ഞാൻ നിന്നിൽ പടരുമ്പോൾ
നിനക്ക് നിലാവിന്റെ നിറമാകട്ടെ,
എനിക്ക് അസ്തമനത്തിന്റെയും.
നീ പിന്നെയും പറന്നു നടക്കണം,
കാടും മലയും പുഴയും കടലും താണ്ടി
ഞാനലഞ്ഞിരുന്ന ഇടങ്ങളിലൂടെല്ലാം.
ചിലയിടങ്ങളിലൊക്കെ
നിനക്കെന്റെ ഗന്ധമറിയും,
ചിലയിടങ്ങളിൽ എന്റെ ചൂടും.
വഴിയിടങ്ങളിൽ
കൊഴിഞ്ഞു വീണ
എന്റെ തൂവലുകൾ ഉണ്ടാവാം,
അമ്പേറ്റ് ഇറ്റുവീണ
ചോരപ്പാടുകൾ ഉണ്ടാവാം,
എങ്കിലും നീ പറന്നു നടക്കണം
എന്റെ ചോര വീണ
മരച്ചില്ലകളിലും
തൂവൽ കൊഴിച്ചിട്ട
വഴിമര തണലുകളിലും
എന്റെ ഓർമകൾ ഉള്ളിടത്തെല്ലാം
നീ പാടിയിറങ്ങണം
എനിക്കിനിയും കേൾക്കണം,
എനിക്കിനി നിന്നെയൊന്നു
കേൾക്കണം....
Saturday, September 5, 2020
തൂലിക
ഒരൊറ്റ നിമിഷത്തില്‍
ഒരുപാടെഴുതും നിന്നെക്കുറിച്ച്,
എല്ലാത്തിനും ഒറ്റ അര്‍ത്ഥമാകയാല്‍
വലിച്ചു കീറി മുറ്റത്തെറിയും ഞാന്‍.
മുറ്റം തൂത്ത് തുണ്ട് കടലാസുകള്‍
ചേര്‍ത്ത് വായിച്ച കാറ്റാണ് പറഞ്ഞത്
എനിക്കു നിന്നോട് ഭ്രാന്താന്ന് .
കള്ളകാറ്റ് നിന്നൊടും പറഞ്ഞിട്ടുണ്ടാവും
ആ ഭ്രാന്തിനെ സ്നേഹമെന്ന് വിളിച്ച്
നെഞ്ചോട് ചേര്‍ത്ത് പിടിച്ചത് നീയല്ലെ.
Monday, August 31, 2020
പൊന്നോണം
അകലെയൊരാവണി
പൂവിളി ആരവം
ഇളകിയാടും
പൂമരത്തിന്റെ ചില്ലകൾ
ഇടവഴികൾ താണ്ടി നാം
പൂക്കളിറുത്തും
പൂക്കളം തീർക്കുന്ന
കുഞ്ഞുന്നാളോർമ്മകൾ
അകലെയൊരു പുഴയുണ്ട്
കാവുണ്ട് കുളമുണ്ട്
കൂടെ കളിക്കുവാൻ
കൂട്ടരുണ്ട്,
പലവഴികൾ താണ്ടി നാം
പലയിടങ്ങളിലിന്ന്
പലരായി പലതും
പരിതപിച്ചീടുന്നു
അകലെയൊരോർമ്മയായി
നിറമുള്ള പൂക്കളും
നാട്ടുകളികളും പൂവിളി പാട്ടും
തൂശനിലയിൽ തുമ്പപ്പൂ ചോറും
പകലന്തിയോളം
പറമ്പാകെ നമ്മൾ
ഓടിക്കളിച്ചതും
ഊഞ്ഞാലാടുന്നതും
ഓർമ്മകൾ നോവുള്ള
മധുരമായി മാറുമ്പോൾ
ഓർമയിലെത്തുമെന്നും
ആ പോയകാലം.
അവിടെയെൻ മുറ്റത്തെ -
ന്നോമാന പൊൻകിളി
ഒമാന കുസൃതിയായി
ഓടിക്കളിക്കുമ്പോൾ
എങ്ങോ മറന്നിട്ടൊരു
ബാല്യകാലത്തിൻ
മന്ദസ്മിതമായെൻ
ചുണ്ടുകൾ പൂക്കുന്നു
നന്മതൻ കണ്ണീരാൽ
പുണ്യമാകുന്നീ ജന്മവും
നാടും നാട്ടുവഴികളും
എന്നോർമ്മകളും.
Sunday, August 30, 2020
ആ രണ്ട് പേർ
അവർ ചുംബനങ്ങൾ
കൈമാറിയിരുന്നു,
എങ്കിലും ചുംബിക്കാൻ വേണ്ടി
ആയിരുന്നില്ല കണ്ടതൊന്നും.
ചിലപ്പോഴൊക്കെ അവർ
ഒന്നും മിണ്ടാതിരുന്നു,
പകുതിയിലേറെയും നേരം.
മിഴികൾ മിണ്ടുമ്പോൾ
വാക്കുകൾ മൗനമാകുക
അത് അനിവാര്യമാണെന്ന്.
ഈ ലോകത്തെക്കുറിച്ചെത്ര
മിണ്ടിപ്പറഞ്ഞിരുന്നിട്ടും
പ്രണയം മാത്രം പറഞ്ഞില്ല,
രണ്ട് ഹൃദയങ്ങൾ തമ്മിൽ
ചേർന്നിരിക്കുമ്പോൾ
പ്രണയം എന്തിന് പറയണം.
ഒടുവിൽ പിരിയുന്ന നാളും
നൊന്തില്ല, കണ്ണീരിറ്റിച്ചില്ല,
യാത്ര പറഞ്ഞിട്ടുമില്ല.
യാത്ര ചൊല്ലി പിരിയുവാൻ
മനുഷ്യരായിരുന്നില്ലത്രെ,
രണ്ട് ആത്മാക്കളായിരുന്നെന്ന്.
ഓരോ ചുംബനത്തിലും
മൗനത്തിലും
ഹൃദയമിടുപ്പിലും
അവർ പരസ്പരം
പങ്കിടുകയായിരുന്നു
നാളെയുടെ നേരും നോവും
അവർ, ആ രണ്ടുപേർ,
ഓരോ പ്രാവശ്യം
കണ്ടു മുട്ടുമ്പോഴും
അവർ പുനർജനിക്കുകയായിരുന്നു.
Thursday, August 13, 2020
മഴത്തുള്ളികൾ
അന്ന് അവസാനമായി
നീ
ചുംബനം തന്ന
ആ
ഇടനാഴിയിലെ
നിശബ്ദതയാണിന്നും
ചില
പകലുകൾക്ക് പോലും
സന്ധ്യക്ക് ജനലഴികളിലൂടെ
അകലേക്ക്
നോക്കി നിൽക്കും
നിലാവിൽ
നക്ഷത്രങ്ങൾ മിന്നും
ചിലപ്പോഴൊക്കെ
മേഘങ്ങൾ
അരികിലേക്ക്
പറന്നു വരും
ചില നിമിഷങ്ങളുണ്ട്
നോവിന്റെ ഭാരം കൊണ്ട്
കൊഴിഞ്ഞു വീണുടയുന്ന
കണ്ണീരായി ശേഷിക്കുന്നവ
Tuesday, August 4, 2020
രണ്ടാമത്തെയാൾ
നമ്മളില്‍ രണ്ടാമത്തെയാ-
ളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?
എഴുതി വെക്കാനാവാത്ത
വേദനയാല്‍ നീറുന്നയാളെ,
വരച്ചു മുഴുവിക്കാനാവാത്ത
ചിത്രങ്ങളാല്‍ നോവുന്നയാളെ,
പറഞ്ഞു തീര്‍ക്കാനാവാതെ
ഉള്ളുരുകിത്തീരുന്ന ആളിനെ...
പ്രതീക്ഷയുടെ തിരി കെടുത്തി
ഓര്‍മകളില്‍ വേദനിക്കുന്നയാളെ,
നമ്മളില്‍ ആദ്യം മരിക്കുന്നയാളെ
ഓര്‍ത്ത് നൊന്തു ജീവിക്കുന്ന
രണ്ടാമത്തെയാളെ കുറിച്ച് നീ
എപ്പോഴേലും ചിന്തിച്ചിട്ടുണ്ടൊ?
Saturday, August 1, 2020
മഴത്തുള്ളികൾ
നിന്നെ കുറിച്ചെനിക്ക് ഓർക്കാനാവുന്നില്ല
ഏകാന്തതയിൽ നെഞ്ചിലൊരു വിങ്ങലായി
ഉരുകിവീഴുന്ന നിന്റെ കണ്ണുനീരായി
എന്നെക്കുറിച്ചുള്ള ഓർമ്മകൾ
നിന്നിൽ നീറുമെന്നതും എന്നെ നോവിക്കുന്നു
കത്തി തീരുന്ന ദേഹത്തിന്റെ ചൂടേറ്റു
നിന്റെ മുഖം തളരുമ്പോഴും
പ്രത്യാശയുടെ തീരത്തു നിന്ന് നീ
നമ്മെക്കുറിച്ചു സ്വപ്നം കാണുന്നുണ്ടാവും
നിന്റെ അസാന്നിധ്യത്താൽ നോവുന്നതു
എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ,
നന്മയുടെ തിരിച്ചറിവായതിനാലാവും
ചിലനിമിഷത്തിൽ ഞാനും ഓർക്കാറുണ്ട്
എനിക്കൊരു നിമിഷം മുൻപേ
നീ യാത്രയാവണം എന്നത്.....
Monday, July 27, 2020
മഴത്തുള്ളികൾ
ഒന്നു പൊട്ടിക്കരയുവാൻ
നിന്നെക്കുറിച്ചോർത്ത്
എന്റെ മരണം കൊണ്ട്
Saturday, July 25, 2020
ശേഷിപ്പ്
ഭൂതകാലത്തിലെവിടെയൊ ആകാം
നീ എന്റെ ചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നത്.
നീയും ഞാനും മാത്രം.
അതിന് ആത്മാവ്
ഭ്രാന്ത്
എനിക്കു നിന്‍റെ സ്വപ്നമായി
എന്നും നിന്നെ ഉണര്‍ത്തി
നിന്നോടൊപ്പം ഉണരണം.
എനിക്കു നിന്നിലെ ഓര്‍മ്മകളായി
എന്നും നിന്നെ ഉറക്കി
നിന്നെ പുണര്‍ന്നുറങ്ങണം.
എനിക്കു നിന്നിലെ കണ്ണീരിനൊപ്പം
ഒരു ചെറു വിങ്ങലായി
ഈ മണ്ണിലെരിഞ്ഞടങ്ങീടണം.
എനിക്കു നിന്‍റെ നഷ്ടമായി,
നിന്‍റെ മാത്രം നഷ്ടമായി
നിന്‍റെയുള്ളിലെന്നും തിളങ്ങീടണം.
എന്‍റെ പൊന്നേ
എനിക്കു നിന്നോട് ഭ്രാന്താണ്
ഒരിക്കലും അടങ്ങാത്ത ഭ്രാന്ത്.
താരാട്ട്
കണ്ണിന്‍ അഴകായി നീ ഉറങ്ങ്
മാറോട് ചേര്‍ന്ന് ചായ്ഞ്ഞുറങ്ങ്
ഹരിനാമ കീര്‍ത്തനം കേട്ടുണരാന്‍
നിന്നെ പുണര്‍ന്നുണര്‍ത്തിടുവാന്‍
പൊന്നിന്‍ മലരെ നീ ഉറങ്ങ്
കുറിതൊട്ട് കുംങ്കുമ തിലകമിട്ട്
ചുണ്ടില്‍ ചിരിയുമായി നീയുറങ്ങ്
പുഞ്ചിരി തൂകി നീയുറങ്ങ്